കോഴിക്കോട്: കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു പൊതുജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് രോഗികള്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇത്തരം മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുന്‍സിപ്പല്‍ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെതാണ്.
ആശുപത്രികളില്‍ വെച്ച് കോവിഡ് രോഗികള്‍ മരണപ്പെട്ടാല്‍ ആ വിവരം ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും ഏറ്റുവാങ്ങാനും സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്കരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം സംസ്കരിക്കേണ്ടത്.
സംസ്കരിക്കേണ്ട മൃതദേഹം ആശുപത്രിയില്‍ നിന്നും സെക്രട്ടറി ചുമതലപ്പെടുത്തിയവര്‍ക്ക് വിട്ടു നല്‍കണം. മൃതദേഹം ഏറ്റുവാങ്ങുന്നവര്‍ക്കും സംസ്കാരം നടത്തുന്നവര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ലഭ്യമാക്കണം. സംസ്കാരം നടത്തുന്ന സമയവും സ്ഥലവും ബന്ധപ്പെട്ട പോലീസ് സ്റ്റേഷന് വഴി സെക്രട്ടറി ബന്ധുക്കളെ അറിയിക്കണം.
ജില്ലയിലെ 70 പഞ്ചായത്തുകളില്‍ 32 എണ്ണത്തിലും 7 മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണത്തിലും മാത്രമാണ് പൊതുശ്മശാനം ഉള്ളത്. കോര്‍പ്പറേഷനില്‍ ആറു പൊതുശ്മശാനങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പൊതുശ്മശാനങ്ങളില്ലാത്ത പഞ്ചായത്തുകളില്‍ മൃതദേഹം പഞ്ചായത്ത് ഉള്‍പ്പെട്ട ബ്ലോക്ക് പഞ്ചായത്തിലെ മറ്റേതെങ്കിലും പൊതുശ്മശാനത്തില്‍ സംസ്കരിക്കണം. ഇക്കാര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും തഹസില്‍ദാര്‍ക്കുമാണ്. അതേസമയം മൃതദേഹം ഏറ്റുവാങ്ങാനും അത് ആശുപത്രിയില്‍ നിന്നും ശ്മശാനത്തില്‍ എത്തിക്കാനുമുള്ള നടപടി മരിച്ച ആളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ ചെയ്യണം. പോലീസ് ഇക്കാര്യം ഉറപ്പുവരുത്തണം.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറുള്ള കേസുകളില്‍ ആശുപത്രികളില്‍ നിന്നും അത് ബന്ധുക്കള്‍ക്ക് തന്നെ വിട്ടു കൊടുത്ത് വിവരം തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും എസ്.എച്ച്.ഒ യെയും അറിയിക്കേണ്ടതാണ്. ഇങ്ങനെ മൃതദേഹം ഏറ്റുവാങ്ങുന്നവര്‍ കൃത്യമായ പ്രോട്ടോകോള്‍ പാലിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറോ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ നല്‍കണം. വീടുകളിലെത്തിച്ച മൃതദേഹം ബാഗില്‍ നിന്ന് പുറത്തെടുക്കാനോ സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ പാടില്ല. കുട്ടികളോ 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരോ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കരുത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍ കൈമാറണം. മൃതദേഹം സംസ്കരിക്കുന്നവര്‍ നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം.
ബന്ധുക്കള്‍ ഏറ്റുവാങ്ങുന്ന മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കുന്നില്ലെങ്കില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കാനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണം സെക്രട്ടറിമാര്‍ സ്വീകരിക്കണം. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും കോവിഡ് ഡെത്ത് മാനേജ്മെന്റ് ടീം രൂപീകരിച്ച് ടീം ലീഡറുടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം.
കോവിഡ് രോഗികളുടെ മൃതദേഹം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കരിക്കുന്നത് തീര്‍ത്തും അപകട രഹിതമാണെന്ന് ബോധവല്‍ക്കരണം നടത്തണം. ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനാവശ്യമായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കണം.
ഉറ്റവരും ബന്ധുക്കളുമില്ലാതെ മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കേണ്ട ചുമതല കോര്പ്പറേഷന് സെക്രട്ടറിക്കാണ്. കൂടാതെ മറ്റു സ്ഥലങ്ങളില്‍ നിന്നും ബന്ധുക്കള്‍ എത്തിക്കുന്ന മൃതദേഹവും കോര്പ്പറേഷന് പരിധിയിലെ ശ്മശാനങ്ങളില്‍ സംസ്കരിക്കാനുള്ള നടപടികള്‍ കോവിഡ് ഡെത്ത് മാനേജ്മെന്റ് ടീം സ്വീകരിക്കണം. ഈ കാര്യത്തില്‍ കോവിഡ് രോഗികളുടെ മൃതദേഹം എന്ന വിവേചനം പാടില്ല. ഇവ പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അതത് ശ്മശാന ജീവനക്കാര്‍ക്ക് നല്‍കണം. മരണം സംഭവിച്ച് പരമാവധി 10 മണിക്കൂറിനകം കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അതത് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെതാണ്.
May also Like
- കലക്ടറുടെ പരിശോധന; കാവുന്തറ ക്വാറിയില്‍ 17 ലോറികള്‍ പിടിയില്‍
- രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് പ്രത്യേകം എഫ്എല്‍ടിസികള്‍ ഒരുങ്ങുന്നു
- കൊറോണ ബാധിതരുടെ പേരുവിവരങ്ങള്‍ പ്രചരിപ്പിക്കരുത്; ജില്ലാ കലക്ടര്‍
- അനുമതിയില്ലാതെ ഇതര സംസ്ഥാനത്ത് നിന്ന് മത്സ്യതൊഴിലാളികള്‍ വരരുത്
- കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം: ജില്ലാ കലക്ടര്‍